2014 ജൂലൈ 29, ചൊവ്വാഴ്ച

ഒരു ഇന്‍റര്‍‌വ്യു വീരഗാഥ,,,


എസ്.എസ്.എല്‍.സി ക്ലാസോടെ പാസായതില്‍ പിന്നെ നാട്ടിലും വീട്ടിലും കുറച്ചു കാലം ഞാന്‍ സ്റ്റാറായിരുന്നു.അന്ന് ഇന്നത്തെ പോലെയൊന്നു മായിരുന്നില്ല എസ്.എസ്.എല്‍.സി എന്നത് ഞങ്ങടെ നാട്ടിലെ പിള്ളാരെ സംബന്ധിച്ച് പലര്‍ക്കും ഒരു ബാലികേറാമല തന്നെയായിരുന്നു. എല്ലാവരുടേയും അഭിനന്ദനപ്രവാഹങ്ങള്‍ കൂടിയായപ്പോള്‍ എനിക്ക് രണ്ടിഞ്ജു പൊക്കം കൂടിയോ എന്നെനിക്കു തോന്നി.അവസാനം കണ്ണാടിയില്‍ പോയി നോക്കിയപ്പോഴാണ് എല്ലാം എന്‍റെ തോന്നലായിരുന്നെന്നും ഞാന്‍ അഞ്ജടി പോലും ഉയരമില്ലാത്ത മീശപോലും കിളര്‍ക്കാത്ത ആ പഴയ കോലത്തില്‍തന്നെയാണെന്നെനിക്കു മനസ്സിലായത്.ഏതായാലും അടുത്തുള്ള കോളേജുകളിലും പ്ലസ്ടുകളിലും പോയി അപേക്ഷ ഫോമുകള്‍ വാങ്ങികൊണ്ടു വന്നു.കോളേജുകളില്‍ പ്രീഡിഗ്രി പൂര്‍ണമായും വേര്‍പ്പെടുത്താന്‍ പോകുന്ന കാലംപുതുതായി സ്കൂളുകളില്‍ പ്ലസ്ടു വാണ് പകരം വന്നിരുന്നത്.അതുകൊണ്ടു തന്നെ പരിമിത സീറ്റുള്ള കോളേജുകളില്‍ എനിക്കു കിട്ടുമെന്നുറപ്പുണ്ടായിരുന്നില്ല.മാത്രമല്ല കോളേജിനേക്കാള്‍ നല്ലത് പ്ലസ്ടുവാണെന്നും പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്താല്‍ നിങ്ങള്‍ക്ക് എഞ്ജിനീയറോ ഡോക്ടറോ ആകാമെന്നും കോളേജുകളില്‍ ഫസ്റ്റ് ഗ്രൂപ്പോ സെക്കന്‍റ് ഗ്രൂപ്പോ എടുത്തു പഠിക്കുന്നവര്‍ക്ക് ഇതിലേതെങ്കിലും ഒന്നിനു മാത്രമേ ചേരാന്‍ കഴിയുകയുള്ളു  എന്നും പറഞ്ഞ ശ്രീകുമാരന്‍ മാഷിന്‍റെ വാക്കുകളും എനിക്കു പ്ലസ്ടു സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കണമെന്ന മോഹം വര്‍ദ്ധിപ്പിച്ചു.
അതു കൊണ്ടൊക്കെ തന്നെ കൊടുത്ത ഫോമുകളിലെല്ലാം സയന്‍സ് ഗ്രൂപ്പാണ് ഫസ്റ്റ് ഓപ്ഷനായി കൊടുത്തത്.ഏകദേശം പത്തിരുപത് ദിവസങ്ങള്‍ക്കു ശേഷം രണ്ടിന്‍റര്‍‌വ്യൂ കാര്‍ഡുകള്‍ പോസ്റ്റ്മാന്‍ കൊണ്ടുവന്ന് തന്നപ്പോള്‍ ശരിക്കും ഞാന്‍ ത്രില്ലടിച്ചു.ഒന്ന് സയന്‍സ് ഗ്രൂപ്പിന് വെയ്റ്റിങ് ലിസ്റ്റില്‍ അടുത്തദിവസം രാവിലെ നടക്കുന്ന ഇന്‍റര്‍‌വ്യൂ വിന്‍റേയും മറ്റേത് രണ്ടു നാളുകള്‍ക്ക് ശേഷം നടക്കുന്ന കൊമേഴ്സ് ഗ്രൂപ്പിന്‍റെ ഷുവ‌ര്‍ ലിസ്റ്റിലേക്കുള്ള ഇന്‍റര്‍‌വ്യുവുമായിരുന്നു. പക്ഷേ എനിക്കു സയന്‍സ് ഗ്രൂപ്പില്‍ എങ്ങനെയെങ്കിലും കിട്ടിയാല്‍ മതിയെന്ന ചിന്തയാണ് ഉണ്ടായിരുന്നത്.

ഉമ്മാ,,,ഇന്‍റര്‍‌വ്യൂ കാര്‍ഡ് വന്നിരിക്കുന്നു നാളെ ഇന്‍റര്‍‌വ്യൂവുണ്ട്.ഞാന്‍ ഇന്‍റര്‍‌വ്യു കാര്‍ഡെടുത്ത് ഉമ്മാനെകാണിച്ചു. ഉമ്മാക്കും ഭയങ്കര സന്തോഷമായി.

നാളെ എങ്ങനാ പോക,,,ഞാന്‍ വരണോ,,   ഉമ്മ ചോദിച്ചു

അതൊന്നും വേണ്ട ഞാനൊറ്റക്കു പൊക്കോളാം എന്ന് പറഞ്ഞെങ്കിലും എന്നെ സംബന്ധിച്ച് ഇന്‍റര്‍‌വ്യൂ എന്നത് കേട്ട് പരിചയമുള്ള വാക്ക് മാത്രമായിരുന്നു.ഏതായാലും ആരോടെങ്കിലും ചോദിക്കാം എന്നു വിചാരിച്ചാണ് റോട്ടിലേക്കിറങ്ങിയത്.

മുത്തോ,,ജ്ജെവിട്ക്കാടാ,,,
എന്നും ചോദിച്ച് കുഞ്ഞാപ്പു എന്‍റടുത്ത് സൈക്കിളില്‍ വന്നിറങ്ങി.

കുഞ്ഞാപ്പു എന്‍റെ സ്നേഹിതനാണ്.ഒന്നിച്ചു പഠിച്ചതാണെങ്കിലും എന്നേക്കാള്‍ ഒരു വയസിനു മൂത്തതാണ്.പത്താം ക്ലാസ് തോറ്റതാണെങ്കിലും എന്നെ സംബന്ധിച്ച് കുഞ്ഞാപ്പുവിന് ലോകവിവരം കൂടുതലാണ്.അഞ്ജാം ക്ലാസില്‍ പഠിക്കുമ്പോതന്നെ കുഞ്ഞാപ്പു ഒറ്റക്ക് ബസില്‍ പലസ്ഥലത്തും
പോയിട്ടുണ്ട്.അതുകൊണ്ടൊക്കെ തന്നെ എനിക്കു കുഞ്ഞാപ്പുവിനോട് ചെറിയൊരു
ആരാധനയുണ്ടായിരുന്നു.

എടാ,,എനിക്കു ഇന്‍റര്‍‌‌വ്യു കാര്‍ഡ് വന്നിട്ടുണ്ട്.നാളെയാണ് ഇന്‍റര്‍‌വ്യൂ .അതിനെ കുറിച്ച് ആരോടെങ്കിലും ചോദിക്കാനിറങ്ങിയതാ....ഞാന്‍ പറഞ്ഞു

അത്പ്പന്താടാ ചോയ്ക്കാനുള്ളത് .ന്‍റെ അമ്മായിന്‍റെ മോനും കഴിഞ്ഞയാഴ്ച്ചയൊരു ഇന്‍റര്‍‌വ്യുവിന്
പോയിരുന്നു.ഓന്‍ ന്‍റായിരിയൊന്നൊമല്ല പഠിപ്പിസ്റ്റാ.ഓന്‍ ന്നോട് പറഞ്ഞിട്ടുണ്ട് എന്തൊക്കെണ്
ഓല് ചോയ്ച്ചതെന്ന്.എനിക്കു കുഞ്ഞാപ്പുവിനോടുള്ള അരാധന ഒന്നു കൂടി വര്‍ദ്ധിച്ചു.

ഇജ്ജ്,, അന്‍റെ സര്‍ട്ടിഫിക്കറ്റൊക്കെ കൊണ്ടൊയ്ക്കോളോണ്ടി.അതൊക്കെ നോക്കും.പിന്നെ അന്നോട് കൊറച്ച് ചോദ്യം ചോദിക്കും.ഞമ്മള്‍ പഠിച്ചതില്‍ നിന്നാകും അനക്കതൊന്നും പ്രശ്നണ്ടാകൂല,ഇജ്ജും ഒരു പഠിപ്പിസ്റ്റല്ലെ.ഹ,,ഹ,,,കുഞ്ഞാപ്പു തന്‍റെ സ്വതസിദ്ധശൈലിയിലൊന്നു ചിരിച്ചുകൊണ്ടു പറഞ്ഞു

എടാ,,ക്ക്,,കുറ്റിപ്പുറമൊന്നു പോകണം,,,ഒരാളെ കാണാനുണ്ട്,,, പിന്നെ,,,ഇന്‍റര്‍‌വ്യൂ കിട്ടിയാ ഞമ്മക്ക് പാര്‍ട്ടി വേണട്ടാ,,, അതും പറഞ്ഞ് കുഞ്ഞാപ്പു സൈക്കിള്‍ ആഞ്ഞു ചവിട്ടി പോയി,,,
ഹൊ,,,ഏതായാലും കുഞ്ഞാപ്പുവിനെ കണ്ടതു നന്നായി,,,, ഏതായാലും ചോദ്യങ്ങള്‍ ചോദിക്കുമെന്നു പറഞ്ഞ സ്ഥിതിക്ക് പുസ്തകമൊക്കെയൊന്നു നോക്കി കളയാം,,,എല്ലാം മറന്നിരിക്കുന്നു,,, ഞാന്‍ തിരിച്ച് വീട്ടിലേക്കു നടന്നു,,,,,,,അടുക്കി വെച്ചിരുന്ന പുസ്തകങ്ങളില്‍ നിന്നു സയന്‍സ് പുസ്തകങ്ങളെടുത്ത് വെളിയിലെടുത്ത് വെച്ചു.എല്ലാം ഉമ്മ വ്യത്തിയായി അടുക്കി വെച്ചതായിരുന്നു,,,

എന്താടാ,,ജ്ജവിടെ കാട്ടണത്,,,,ഞ്ഞതെല്ലാം എടുത്ത് പരത്തിട്ടൊ,,,,ഒക്കെ നേരാക്കി വെക്കാന്‍ ഞാനുണ്ടല്ലൊ,,,, ഉമ്മ ചൂടിലാണ്,,,

അതല്ലമ്മാ,,,, നാളെ ഇന്‍റര്‍‌വ്യുവിന് ഇതില്‍ നിന്നെന്തെങ്കിലും ചോദിക്കും ,,ഞനൊക്കെ മറന്നിരിക്കുന്നു,,,അതൊക്കെ ഒന്നു നോക്കുകയാണ്.ഞാന്‍ പറഞ്ഞു.

എന്നാ,,,ശരിക്ക് നോക്കിക്കൊ,,,ഇഞ്ഞിന്ന് പൊറത്തൊന്നും പോകണ്ട,,,, അതും പറഞ്ഞ് ഉമ്മ അടുക്കളേക്ക് പോയി.

പടച്ചോനെ ഇതൊക്കെ വീണ്ടും ആവശ്യം വെരുമെന്ന് തീരെ വിചാരിച്ചിരുന്നില്ല.ആരും പറഞ്ഞുമില്ല.ഈ കുഞ്ഞാപ്പുന്‍റെ വിവരം കൂടി ഒരാള്‍ക്കുമുണ്ടായില്ലല്ലൊ.എന്തൊക്കെയോ കുറച്ച്
നോക്കി വെച്ചു.പിറ്റേ ദിവസം രാവിലെ നേരത്തെ എണീറ്റ് ഫ്രഷായി ഭക്ഷണമൊക്കെ കഴിച്ച് പുതിയ ഡ്രസ്സെല്ലാം ധരിച്ച് സര്‍ട്ടിഫിക്കറ്റുകളെല്ലാം ഫയലിലാക്കി ഇന്‍റര്‍‌വ്യുവിനുള്ള തയ്യാറെടുപ്പ് തുടങ്ങി.

എടാ,,,ആ മുടിയൊക്കെ ഒന്നു വാര്‍ന്നോക്ക്,,,, പ്ലസ്ടുവാണെങ്കിലും ജ്ജൊരു കോളേജ് കുമാരനാകാന്‍ പോകാണ്ന്നത് മറക്കണ്ട,,,  ഉമ്മയാണ്
പൊതുവേ മുടി ചീകുന്ന സ്വഭാവം എനിക്കില്ല,,, ഇനി ഉമ്മ പറഞ്ഞതല്ലെ എന്നു വിചാരിച്ച് മുടിയൊരുഭാഗത്തേക്ക് ചീകി വെച്ചു,,,

എടാ,,ഞാന്‍ വരണോ,,,?
 ഉമ്മയുടെ ചോദ്യത്തിന് വേണ്ട ഞാനൊറ്റക്കുതന്നെ പൊയ്ക്കോളയെന്നു പറഞ്ഞ് ഞാന്‍ പോകാനിറങ്ങി,,ഒന്നരകിലോമീറ്റര്‍ പോകണം ബസു കിട്ടാന്‍,,, അതുവരെ സൈക്കിളിലാണ് പോകാറ്,,

എടാ,,ജ്ജ്,,,നോക്കി പോണട്ടാ.. സൈക്കിളെടുത്ത് പോകാന്‍ നേരം ഉമ്മ വിളിച്ചു പറഞ്ഞു,,,
ബസ്റ്റോപ്പില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്ത് ബസിനു കാത്തു നിന്നു.രണ്ടു ബസ് കയറി പോകണം ഇന്‍റര്‍‌വ്യു നടക്കുന്ന സ്കൂളിലെത്താന്‍.അവസാനം ബസൊക്കെ കിട്ടി സ്കൂളിലെത്തി.ഒരുപാടു പേരുണ്ട്.നാട്ടുകാരെയും വീട്ടുകാരേയും വിളിച്ചിട്ടാണ് ഓരോര്‍ത്തര്‍ വന്നതെന്നു തോന്നുന്നു,,,കുറേ മുതിര്‍ന്നവരുണ്ട്,,
ഹും,,ചിലപ്പോ ഒറ്റക്കു വരാന്‍ പേടിയുള്ളവരാകും,,,എല്ലാവരും എന്നെപ്പോലെയഅകില്ലല്ലൊ,,, ഞാന്‍ മനസ്സിലോര്‍ത്തു,,
കുറച്ചു ദൂരത്തുള്ള സ്കൂളായത് കൊണ്ടാണെന്ന് തോന്നുന്നു.പരിചയമുള്ള മുഖമൊന്നും ഞാന്‍ കണ്ടില്ല.ഏതായാലും ഞാനേന്‍റെ പേരു വിളിക്കുന്നതും കാത്ത് ഓഫീസിനു മുന്‍പില്‍ നിന്നു. അരമണിക്കൂര്‍ കഴിഞ്ഞില്ല എന്‍റെ പേര് വിളിച്ചു,,ചെറിയൊരു പേടിയുണ്ടായിരുന്നെങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ ഓഫീസിനുള്ളിലേക്കു കയറിചെന്നു എന്‍റെ പേരു വിളിച്ച കണ്ണടവെച്ച ആളുടെ മുന്‍പില്‍ ചെന്നു നിന്നു.ഇന്‍റര്‍‌വ്യു കാര്‍ഡ് കൊടുത്തു.
കണ്ണടയുടെ മുകളിലൂടെ കുറച്ചു സംശയത്തോടെ എന്നെ നോക്കി കൊണ്ടു ചോദിച്ചു,,,

തന്‍റെ കൂടെയാരും വന്നിട്ടില്ലെ?

ഇല്ല,,ആരും വന്നിട്ടില്ല,,,ഞാനൊറ്റക്കാണു വന്നത്,,,, കുറച്ചഭിമാനത്തോടെ ഞാന്‍ പറഞ്ഞു,,,

ഒറ്റക്കോ,,,,അതെന്താ നിനക്ക് രക്ഷിതാക്കളില്ലെ,,?
ഇപ്രാവശ്യം ചോദ്യമിത്തിരി ഉറക്കെയായിരുന്നു,,,ആരൊക്കെയോ എന്നെ നോക്കാന്‍ തുടങ്ങി,,,

ഉണ്ട്,,ഉപ്പ ദുബായിലാണ്,,,ഉമ്മ വീട്ടിലുണ്ട്,, ഒറ്റക്കു വന്നാമതിയെന്നാ ഞാനറിഞ്ഞത്. ഞാന്‍ ശബ്ദം താഴ്ത്തി പറഞ്ഞു.കാര്യം പന്തിയല്ലായെന്നെനിക്കു മനസ്സിലായി,,,

ഒറ്റക്കു വന്നാമതിയെന്നു തന്നോടാരാ പറഞ്ഞത്,,,?
ഞാനൊന്നും മിണ്ടിയില്ല,,,, അല്ലെങ്കിലും കുഞ്ഞാപ്പുവിനെ ഇവരെങ്ങനെയറിയാനാ,,,

ഏതായാലും,,,, നിന്‍റെ ഉമ്മാനെ വിളിച്ചു കൊണ്ടു വാ,,,ബാക്കിയുള്ളൊരെ ചേര്‍ത്തിട്ട് സീറ്റുണ്ടെങ്കില്‍ നോക്കാം.രക്ഷിതാക്കളില്ലാതെയിവിടെയാരേയും ചേര്‍ക്കില്ല.അതും പറഞ്ഞ് അദ്ദേഹം അടുത്ത പേര് വിളിച്ചു.ഞാനൊന്നും മിണ്ടാതെ തലയും താഴ്ത്തി പുറത്തേക്കിറങ്ങി.ആരൊക്കെയോ എന്നെനോക്കി അടക്കി ചിരിക്കുന്നു.അതില്‍ ചില തരുണികളുമുണ്ടെന്നു കണ്ടപ്പോള്‍ കുഞ്ഞാപ്പുവിനെ ഞാന്‍ മനസില്‍ ഒരുപാട് പ്രാകി.ഡോക്ടറോ എഞ്ജിനീയറോ ആകല്‍ എനിക്കു പറഞ്ഞിട്ടുള്ള കാര്യമായിരിക്കില്ല.ഞന്‍ മനസ്സില്‍ എന്‍റെ വിധിയെ പഴിച്ചു.ഏതായലും ഉമ്മാക്കൊന്നു വിളിച്ച് നോക്കാമെന്നു വെച്ചു.ചിലപ്പോ സീറ്റു ബാക്കിയുണ്ടായാലോ,,,
സ്കൂളിനടുത്തുള്ള ബൂത്തില്‍ കയറി വീട്ടിലേക്കു വിളിച്ചു,,ഉമ്മയാണ് ഫോണെടുത്തത്,,

ഇന്‍റര്‍‌വ്യു എന്തായടാ,,,കിട്ടിയില്ലെ,,,?  ഞാനാണെന്നറിഞ്ഞതും ഉമ്മ ചോദിച്ചു.

ഒന്നും ശരിയായില്ലുമ്മാ,,,, ങ്ങളും വരണമെന്നാ പറേണത്,,,,അല്ലെങ്കില്‍ ചേരാന്‍ പറ്റില്ലത്രെ,,,,ങ്ങള് വേഗമൊരു വണ്ടിവിളിച്ച്ങ്ങട്ട് വരിന്‍,,,ഞാന്‍ പറഞ്ഞു.

എടാ,,,അരി അടുപ്പത്താണല്ലൊ,,,, കുറച്ച് കഴിഞ്ഞിട്ട് വന്നാമതിയോ,,,,,? അതൊന്നു വേവട്ടെ,,, ഉമ്മാന്‍റേ പറച്ചില്‍ കേട്ടപ്പോ എനിക്കു ദേഷ്യം വന്നു.

ങ്ങക്ക്,,,ഞാന്‍ ഡോക്ടറോ എഞ്ജിനീയറോ ആക്‌ണതിനേക്കാള്‍ വലുതാണോ,,,അരി വേവല്‍,,,, ഞാന്‍ ദേഷ്യപെട്ടു.
ഏതായാലും ഉമ്മ പെട്ടെന്നു വരാമെന്ന് പറഞ്ഞു ഫോണ്‍ വെച്ചു.ഞാനപ്പോള്‍ ഇന്‍റര്‍‌വ്യൂവും കഴിഞ്ഞ് ചിരിച്ച് കളിച്ച് പോകുന്ന കുട്ടികളേയും നോക്കി ഭാവിയിലെ ഡോക്ടറും എഞ്ജിനീയറുമൊക്കെയാണല്ലൊ  ഈ പോകുന്നത്എന്ന് മനസ്സിലോര്‍ത്ത് നില്‍ക്കുകയായിരുന്നു.
ഏതാണ്ട് ഒരുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഉമ്മ ഒരു ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയപ്പോഴാണ് എനിക്കു കുറച്ചു സമാധാനമായത്.വേഗം ഉമ്മാനേയും കൂട്ടി ഓഫീസ് റൂമില്‍ ചെന്നു.ഭാഗ്യത്തിന് സീറ്റിനിയും ബാക്കിയുണ്ടായിരുന്നു.ഞാന്‍ ദൈവത്തിനു മനസ്സില്‍ സ്തുതി പറഞ്ഞു.
മുന്‍പ് വിളിച്ചതായതോണ്ട് ചെന്ന പാടെ എന്‍റെ പേര്‍ വിളിച്ചു.ഇന്‍റര്‍‌വ്യുവെല്ലാം കഴിഞ്ഞ് തിരിച്ചു
വരുമ്പോള്‍ എന്തോ വെട്ടിപ്പിടിച്ച ഭാവമായിരുന്നു എന്‍റെ മുഖത്ത്.ഏതായാലും കുഞ്ഞാപ്പുവിനെ
കണ്ടിട്ട് രണ്ട് വര്‍ത്താനം പറയണമെന്നുതന്നെ ഞാന്‍ തീരുമാനിച്ചിരുന്നു.വീട്ടില്‍ വണ്ടിയിറങ്ങിയപാടെ കുഞ്ഞാപ്പു സൈക്കിളില്‍ ദൂരേന്ന് വരുന്നത് ഞാന്‍ കണ്ടു.തേടിയ വള്ളി തന്നെ കാലില്‍ ചുറ്റിയല്ലോ എന്നു മനസിലോര്‍ത്ത് ഞാന്‍ റോഡരുകില്‍ തന്നെ നിന്നു.
എന്‍റടുത്തെത്തിയതും കുഞ്ഞാപ്പു  സൈക്കിള്‍ നിറുത്തി.

എടാ,,,എങ്ങനുണ്ടായിരുന്നു ഇന്‍റര്‍‌വ്യു,,,, കിട്ടിയില്ലെ,,,,ഞാന്‍ പറഞ്ഞമാതിരി ചോദ്യങ്ങളൊക്കെ ചോദിച്ചില്ലെ,,, കുഞ്ഞാപ്പു ആവേശത്തോടെ ചോദിച്ചു

ഇജ്ജ്,,പൊയ്ക്കവിടുന്ന്,,,എടാ,,,,ചെങ്ങായി,,അന്നെ കാണാന്‍ നിക്കുകയായിരുന്നു ഞാന്‍ ,,അന്‍റെ വാക്കും കേട്ട് പോയിട്ടാകെ നാണക്കേടായി,,, അന്‍റമ്മായിന്‍റെ മോന്‍ ഏതുസ്കൂളിലാടാ ഒറ്റക്ക് ഇന്‍റര്‍‌വ്യുവിനു പോയത്,,, എനിക്കാകെ ദേഷ്യം വന്നിരുന്നു

ഓന്‍ സ്കൂളിലല്ല ഇന്‍റര്‍‌വ്യുവിനു പോയത്,,, സ്കൂളില്‍ പുസ്തക സെയില്‍സിനു പോകാനുള്ള ഇന്‍റര്‍‌വ്യൂവായിരുന്നു,,   ഓന്‍‌ക്കിപ്പോ പുസ്തക സെയില്‍സാണ് പണി,,, അനക്കെന്തേ പ്രശ്നം
പറ്റിയത്,,,?, കുഞ്ഞാപ്പുവിന്‍റെ പറച്ചില്‍ കേട്ടപ്പോ എനിക്കു കാര്യങ്ങള്‍ മനസ്സിലായി

എടാ,,അത്,,ജോലിക്കുള്ള ഇന്‍റര്‍‌വ്യുവല്ലെ,,,ഇതു സ്കൂളില്‍ ചേരാനുള്ളതാ,,രണ്ടും രണ്ടാണ്,,,

ഞാന്‍ പറേണത് കേട്ട് അന്തം വിട്ടു നില്‍ക്കുന്ന കുഞ്ഞാപ്പുവിനെ നോക്കി
ഇജ്ജും ,,,അന്‍റൊരു അമ്മായിന്‍റെ മോനും എന്നും പറഞ്ഞ് ഞാന്‍ വീട്ടിലേക്കു നടന്നു,,,

................................................................                 .............................
    

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ